കണ്ണൂർ: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി. കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ്ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് നിഹാൽ പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം. റാഗിങ്ങിന് ഇരയാക്കിയ വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തലശ്ശേരി സഹകരണ
ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഹാലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ ആദ്യം സ്കൂൾ പ്രിൻസിപ്പലിനാണ് പരാതി നൽകിയത്. പിന്നീട് പരാതി പൊലീസിന് കൈമാറുകയായിരുന്നു. നിഹാലിന്റെ ഇടതുകൈ ചവിട്ടി ഒടിച്ചുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൈക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളം കുടിക്കാൻ പോയപ്പോൾ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നാണ് പരാതിയിലുള്ളത്. മുമ്പും ഇവർ ആക്രമിച്ചതായും നിഹാൽ പറയുന്നു. മറ്റ് വിദ്യാർഥികൾക്കു നേരെയും ഇത്തരത്തിൽ ആക്രമണമുണ്ടായിട്ടുണ്ടെന്നും വിദ്യാർഥി പറയുന്നു. പൊലീസ് വിദ്യാർഥികളുടെയും പൊലീസിന്റെയും മൊഴി ശേഖരിച്ചു.