ന്യൂഡൽഹി: ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖത്തർ അമീർ ഇന്ത്യയിലെത്തിയിരിക്കുന്നത്.
പ്രോട്ടോക്കോൾ മാറ്റിവച്ചു വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ അമീറുമായി ചർച്ച നടത്തിയിരുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയും പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു ഇതിനു മുൻപ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്.