പി.പി.ഇ കിറ്റ് ഇടപാട് : 10.23 കോടിയുടെ കൊള്ളനടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്

പി.പി.ഇ കിറ്റ് ഇടപാട് : 10.23 കോടിയുടെ കൊള്ളനടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്

തിരുവനമ്പുരം: കോവിഡ് മഹാമാരിക്കാലത്തെ പി.പി.ഇ കിറ്റുഇടപാടിൽ 10.23 കോടിയുടെ കൊള്ളനടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന അഴിമി വെളിപ്പെടുത്തിയത്.

കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളെ സജ്ജീകരിക്കുന്നതിന് പി.പി.ഇ കിറ്റുകളും, എൻ 95 മാസ്‌കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സർക്കാർ 2020 മാർച്ചിൽ പ്രത്യേക അനുമതി നൽകി. അടിയന്തിര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിൻറെയും പശ്ചാത്തലത്തിൽ, ടെൻഡർ/ക്വട്ടേഷൻ ഔപചാരികതകളിൽ നിന്നും ഇളവും അനുവദിച്ചു.

അവശ്യസാധനങ്ങളുടെ വില നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുന്നതിനായി സർക്കാർ പി.പി.ഇ കിറ്റുകളുടെ യൂനിറ്റ് നിരക്ക് 545 രൂപയായി നിശ്ചയിച്ചിരുന്നു. കെ.എം.എസ്‌.സി.എല്ലിൻറെ വാണിജ്യ വിഭാഗമായ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി (കെ.സി.പി) വഴി വാങ്ങലുകൾ നടത്താനും അനുമതി നല്കിയിരുന്നു. സാഹചര്യത്തിൻറെ ആവശ്യകതയും നിർണായകതയും അടിസ്ഥാനമാക്കി കോവിഡ് മാനേജ്‌മെൻറിനായി പർച്ചേസ് ഓർഡറുകൾ നൽകാനും സംസ്ഥാന തല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയിൽ തീരുമാനങ്ങളെടുത്തിരുന്നു.

 

 

കെ.എം.എസ്‌.സി.എൽ-കാരുണ്യ ഡിവിഷനിലേക്കുള്ള മൂന്ന് സ്ഥിരം വിതരണക്കാർ ഉൾപ്പെടുന്ന നാല് സ്ഥാപനങ്ങൾ 2020 മാർച്ചിൽ സർക്കാർ അംഗീകൃത നിരക്കുകൾക്കുള്ളിലോ അതിലും അല്പം അധികമോ ആയ നിരക്കുകളിൽ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സാധാരണ വിതരണക്കാരിൽ നിന്നും പ്രാദേശിക വിപണികളിൽ നിന്നും കുറഞ്ഞ വിലയിൽ ഓഫറുകൾ ലഭ്യമായിരുന്നുവെങ്കിലും, 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ, മുൻപ് വാങ്ങിയിരുന്ന യൂനിറ്റ് നിരക്കിനേക്കാൾ 300 ശതമാനം വരെയോ അതിലും ഉയർന്നതോ ആയ നിരക്കിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്നും കൂടി കിറ്റുകളുടെ വാങ്ങി.

ഇതിൻ്റെ ഫലമായി ഈ കാലയളവിൽ സംഭരിച്ച പി.പി.ഇ കിറ്റുകളിന്മേൽ 10.23 കോടിയുടെ അധികച്ചെലവുണ്ടായെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാർ നിശ്ചയിച്ച യൂനിറ്റ് നിരക്കിന്( 545) അടുത്തു നിൽക്കുന്ന 550- ന് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്യാൻ അനിത ടെക്സ്കോട്ട് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരുന്നവെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ സ്ഥാപനത്തിൽ നിന്ന് 25,000 പി.പി.ഇ കിറ്റുകൾ വാങ്ങാമെന്ന് കെ.എം.എസ്‌.സി.എൽ വാഗ്ദാനം ചെയ്തെങ്കിലും, 10,000 എണ്ണം വിതരണം ചെയ്യുന്നതിന് മാത്രമേ പർച്ചേസ് ഓർഡറുകൾ ഇഷ്യൂ ചെയ്തുതുള്ളു.

അതേസമയം യൂനിറ്റിന് 800 മുതൽ 1,550 വരെ വില ക്വോട്ട് ചെയ്തവർക്ക് ഓർഡർ അളവ് 15,000 മുതൽ രണ്ട് ലക്ഷം വരെ നൽകി. സപ്ലൈ ഓർഡർ ഇഷ്യൂ ചെയ്ത് 18 ദിവസത്തിനുള്ളിൽ ഓർഡർ ചെയ്ത അളവിൻറെ 50 ശതമാനം സപ്ലൈ ലഭിച്ചെങ്കിലും ഓർഡർ ചെയ്ത അളവിന്മേലുള്ള വിതരണം കുറവാണെന്ന കാരണം പറഞ്ഞ് 2020 ഏപ്രിൽ 15ന് സപ്ലൈ ഓർഡർ റദ്ദാക്കി.

എന്നാൽ, വിതരണ കാലയളവ് നിഷ്കർഷിക്കുന്ന ഒരു വ്യവസ്ഥയും എൽ.ഒ.ഐയിൽ കെ.എം.എസ്‌.സി.എൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഓർഡർ ചെയ്ത പി.പി.ഇ കിറ്റുകൾ വിതരണം ചെയ്യുന്നതിന് കെ.എം.എസ്‌.സി.എൽ സമയപരിധി നിശ്ചയിച്ചിരുന്നതായി സൂചിപ്പിക്കുന്ന രേഖകളൊന്നും തന്നെ ലഭ്യമല്ലെന്നും പരിശോധനയിൽ വ്യക്തമായി.

യൂനിറ്റ് വില ഗണ്യമായി ഉയർത്തിയ വിതരണക്കാർ 23-33 ദിവസങ്ങൾക്ക് ശേഷം വിതരണം നടത്തിയിട്ടും ഓർഡറുകൾ റദ്ദാക്കാതെ സ്വീകരിക്കുകയും ചെയ്തു. അതിനാൽ, മറ്റ് വെണ്ടർമാരിൽ നിന്ന് ഉയർന്ന നിരക്കിൽ ഇനം വാങ്ങുന്നതിനായി കുറഞ്ഞ നിരക്കിൽ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തെ കെ.എം.എസ്‌.സി.എൽ ഒഴിവാക്കിയെന്ന് വ്യക്തം.

അടിയന്തിരസാഹചര്യത്തിലാണ് ഈ സമ്പാദനം നടത്തിയതെങ്കിലും, സർക്കാരിന് ലാഭകരമായിരുന്ന പർച്ചേസ് ഓർഡറുകൾ റദ്ദു ചെയ്തത് ന്യായീകരിക്കത്തക്കതല്ല. അങ്ങനെ വിപണിയിൽ പുതിയതായി വന്ന വിതരണക്കാരിൽ നിന്നും ഗണ്യമായ ഉയർന്ന നിരക്കിൽ വാങ്ങലുകൾ നടത്തിയത് 10.23 കോടിയുടെ അധികച്ചെലവിൽ കലാശിച്ചു.

Back To Top
error: Content is protected !!