കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. അനയയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന മൈക്രോബയോളജി പരിശോധനാഫലം ശരിയാണെന്നും അതിൽ തെറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിനൊപ്പം വൈറൽ ന്യൂമോണിയയും ബാധിച്ചിട്ടുണ്ടാകാമെന്ന് മെഡിക്കൽ കോളേജ് വിശദീകരിച്ചു. ഈ രോഗങ്ങൾ ചേർന്നതായിരിക്കും കുട്ടിയുടെ ആരോഗ്യനില വേഗത്തിൽ വഷളാക്കിയത് എന്നും അധികൃതർ സൂചിപ്പിക്കുന്നു. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരമൂലമല്ലെന്ന നിഗമനമാണ് ഉണ്ടായത്. ഇതോടെ, മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം നടത്തിയ പരിശോധനാഫലത്തെയും ഫോറെൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടിനെയും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നു. ഈ വൈരുധ്യം പരിഹരിക്കാനും വ്യക്തത വരുത്താനും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് വിശദീകരണ കുറിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ കോളേജ് അധികൃതർ. ഇതിനു പിന്നാലെ, കുട്ടിയെ ആദ്യം ചികിത്സിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് മെഡിക്കൽ കോളേജ് അധികൃതരോട് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വന്ന വ്യത്യാസം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിനാൽ, രോഗനിർണയത്തിലെ ശാസ്ത്രീയമായ തെളിവുകളും പരിശോധനാ നടപടികളുമെല്ലാം വ്യക്തമായി പുറത്തുവിടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. ഇതോടെ അനയയുടെ മരണത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദം കൂടുതൽ ശ്രദ്ധ നേടുകയും, ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും അന്തിമ നിലപാട് പ്രതീക്ഷിക്കുകയും ചെയ്യുന്നു.