ചെന്നൈ: തമിഴ്നാട്ടില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും. ചെന്നൈയിലും പരിസരങ്ങളിലും ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനിക്കു കാരണമായ എച്ച്5എന്‍1 വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അഡയാര്‍, ഗാന്ധി നഗര്‍, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാണ്മിയൂര് പ്രദേശങ്ങളിലും ഇസിആര്‍, ഒഎംആര്‍ പാതയോരങ്ങളിലുമായി 1500-ഓളം കാക്കകളാണ് ചത്തുവീണത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസി(എന്‍ഐഎച്ച്എസ്എഡി)ല്‍ പരിശോധിച്ചപ്പോഴാണ് ജഡങ്ങളില്‍ എച്ച്5എന്‍1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
കാക്കകളില്‍ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സതേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. ചത്തുകിടക്കുന്ന പക്ഷികളെ തൊടരുത്. ചത്ത പക്ഷികളെ എടുത്തുമാറ്റേണ്ടിവന്നാല്‍ ഗ്ലൗസ് ഉപയോഗിക്കണം. കൈകൊണ്ട് തൊടേണ്ടിവന്നാല്‍ സോപ്പുപയോഗിച്ച് കൈ കഴുകണം. പക്ഷിയെ തൊട്ട കൈകൊണ്ട് മുഖത്തോ മറ്റു ശരീരഭാഗങ്ങളിലോ സ്പര്‍ശിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
കാക്കയോ കാട്ടുപക്ഷികളോ വളര്‍ത്തുപക്ഷികളോ കൂട്ടത്തോടെ ചാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചത്ത പക്ഷികളെ തുറസ്സായ സ്ഥലത്തുവെച്ച് പോസ്റ്റ് മോർട്ടം നടത്തരുത്. അതിനായുള്ള പ്രത്യേക ലബോറട്ടറികളിലെത്തിച്ചശേഷമായിരിക്കണം പരിശോധന. ജഡം കത്തിച്ചുകളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം. വളര്‍ത്തുപക്ഷികളുള്ള സ്ഥലങ്ങളിലേക്ക് പുറമേനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഈ വൈറസുകള്‍. എന്നാല്‍, പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകള്‍ക്കുണ്ട്. പക്ഷികളെ വളര്‍ത്തുന്നവര്‍ക്കും ഇറച്ചി സംസ്കരണ കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുമാണ് രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളത്. എന്നാല്‍, കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നുപിടിക്കില്ല.
