തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ അദ്ദേഹത്തിൻ്റെ വാദങ്ങൾ പൂർണ്ണമായും തള്ളി മ്യൂസിയം സിഐ രംഗത്തെത്തി. അപകടത്തിന് പിന്നാലെ താൻ വിവരം സ്റ്റേഷനിൽ അറിയിച്ചിരുന്നു എന്ന നടൻ്റെ അവകാശവാദം തെറ്റാണെന്നും അത്തരത്തിൽ ഒരു വിവരവും അദ്ദേഹം നൽകിയിരുന്നില്ലെന്നും സിഐ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡിസിപി വിനോദിനാണ് സിഐ ഈ നിർണ്ണായക മൊഴി കൈമാറിയത്.
അപകടം നടന്ന രാത്രി മുഴുവൻ മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇതേത്തുടർന്ന് അദ്ദേഹത്തിൻ്റെ വീടിന് മുന്നിൽ പോലീസിന് കാവൽ നിൽക്കേണ്ടി വന്നുവെന്നും സിഐ വ്യക്തമാക്കി. പിറ്റേന്ന് രാവിലെ 7.30-നാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചത്. നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചുവെന്നും അല്ലാത്തപക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും പോലീസ് മൊഴിയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് സമീപം അപകടമുണ്ടായത്. ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ വാഹനം നിർത്താതെ അദ്ദേഹം പോയത് വലിയ വിവാദമായിരുന്നു. എന്നാൽ ഭയം കാരണമാണ് നിർത്താതിരുന്നതെന്നും ആംബുലൻസ് വിളിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നുമാണ് നടൻ പിന്നീട് വിശദീകരിച്ചത്.

