പത്തനംതിട്ട: ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്.
തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്തതിന് ശേഷം രാജീവ് മുങ്ങുകയായിരുന്നു. 14 വർഷമായി ഇയാളെ കാണാനില്ലായിരുന്നു. ബാംഗ്ലൂരിലടക്കം പ്രതിയുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഇയാളുടെ ഫോണടക്കം പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ നടന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തിയപ്പോൾ കോയിപ്രം പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
അതേസമയം, റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിലായി. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്.
സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്.