കാസർകോട്: കാസർകോട് ബന്തിയോട് വാഹനാപകടത്തിൽ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജ് (40) ആണ് മരിച്ചത്. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകട സ്ഥലത്തുവെച്ചു തന്നെ ധൻരാജ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, 4 വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്തെ റോഡിൽ അടിയന്തര പരിഷ്കരണം നിർദേശിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി.
റോഡ് നവീകരണം നടത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാൽ, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാർ കരിമ്പയിൽ മാധ്യമങ്ങളോട് പറഞ്ഞു. പനയമ്പാടത്തു എത്തിയ ഗതാഗത മന്ത്രി നാട്ടുകാരുടെ പരിഭവം കേട്ടു. റോഡിലെ അപകടക്കെണി മനസിലാക്കാൻ ഔദ്യോഗിക വാഹനം സ്വന്തം നിലക്ക് ഓടിച്ചു നോക്കി. അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദർശിച്ചു.
മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നൽകുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമീപത്തെ കോൺഗ്രസ് സമരപന്തലിലും ഗണേഷ് കുമാർ പോയി. അപകടം ഒഴിവാക്കാൻ റോഡിന്റെ പ്രതലം പരുക്കൻ ആക്കുന്നത് ഉൾപ്പെടെ അടിയന്തര ഇടപെടൽ ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പിൽ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.