മലപ്പുറം ജില്ലയിൽ മുണ്ടിനീര് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വർഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് വായുവിലൂടെ പടർന്ന് ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്.
അസുഖ ബാധിതര്‍, രോഗം പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.
പത്ത് വയസിന് താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഉമിനീർ സ്പർശനം വഴി ശരീരത്തിൽ കടക്കുന്ന വൈറസ് 2 മുതൽ 18 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നതാണ് പതിവ്. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന തുടങ്ങിയ അസ്വസ്ഥതകളും നേരിട്ടേക്കാം. വീക്കം വരുന്നതിന് അഞ്ച് ദിവസം മുൻപ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മീസിൽസ് റൂബെല്ല (എംആർ) വാക്സീൻ ആണ് രോഗത്തിനെതിരായ പ്രധാന പ്രതിരോധം.