അതിരപ്പിള്ളി ∙ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ മയക്കുവെടിവച്ച ശേഷം എലിഫന്റ് ആംബലൻസിലേക്ക് കയറ്റി. ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. മയങ്ങിക്കിടന്ന ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്.
വെടിയേൽക്കും മുൻപ് കൂടെയുണ്ടായിരുന്നു ഗണപതി എന്ന മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവച്ച് ഭയപ്പെടുത്തിയാണു ഗണപതിയെ തുരത്തിയത്. പിന്നീടാണു മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചത്.
ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് ദൗത്യം തുടങ്ങിയത്. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോൾ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ വെടിവയ്ക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ 5 ടീമുകളായി തിരിഞ്ഞാണു ദൗത്യം. ട്രാക്കിങ്, സപ്പോർട്ടിങ്, ഡാർട്ടിങ്, കുങ്കി, ട്രാൻസ്പോർട്ടേഷൻ എന്നിങ്ങനെയാണ് ടീമുകളെ തരം തിരിച്ചത്. പ്ലാന്റേഷൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തുടരാൻ തീരുമാനിച്ചത്.