മലപ്പുറം: മലപ്പുറം കീഴുപറമ്പ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെയാണ് മരിച്ച ദിയ ഫാത്തിമയുടെ കുടുംബം രംഗത്തെത്തിയത്.
പെൺകുട്ടിയ്ക്ക് കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നൽകിയില്ല. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ ഗൗനിച്ചില്ല എന്നിവയാണ് കുടുംബത്തിൻ്റെ ആരോപണം. ഡിസംബർ 26 നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചത്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. കുളത്തില്‍ കുളിക്കുമ്പോഴും മറ്റും മൂക്കിലെ കട്ടികുറഞ്ഞ തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ പതിയെ തലച്ചോറിനെ ബാധിക്കുന്ന ജ്വരമായി മാറുന്നു. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്.