കൽപറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പരാമർശം വിവാദമാകുന്നു. ‘കുടുംബത്തിന് പറയുന്നതിനെന്താ? കുടംബത്തിന് അന്തോം കുന്തോം ഉണ്ടോ? അവർക്ക് ഇതുമായി വല്ല ബന്ധവും ഉണ്ടോ?’ -എന്നായിരുന്നു ഇന്നലെ കണ്ണൂരിൽ സുധാകരന്റെ പരാമർശം.
വിജയൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ മാന്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ തൂങ്ങുമ്പോൾ നിങ്ങൾ എല്ലാവരും ഒന്നിച്ച് തൂങ്ങുമെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ ഗോപിനാഥൻ എന്നിവരോടാണ് താൻ ഇത് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിനുത്തരവാദിയെന്ന് മുദ്രകുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അന്ന് ആവശ്യപ്പെട്ട സുധാകരൻ ഇപ്പോൾ ആത്മഹത്യാ കുറിപ്പടക്കം തെളിവുണ്ടായിട്ടും വിജയന്റെ മരണത്തിനുത്തരവാദികളെ സംരക്ഷിക്കുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ‘പിതാവിന്റെയും മകന്റെയും മരണത്തിൽ മനംനൊന്ത് കഴിയുകയാണ് വിജയന്റെ മകനും മരുമകളും. നീതിക്കുവേണ്ടി അവർ മുട്ടാത്ത വാതിലുകളില്ല. പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി. പ്രസിഡന്റിനെയും സമീപിച്ചപ്പോൾ കത്ത് വായിച്ചുനോക്കാൻ പോലും അവർ താല്പര്യം കാണിച്ചില്ല. കെ.പി.സി.സി. പ്രസിഡന്റാവട്ടെ, അന്തോം കുന്തോം ഇല്ലാത്ത കുടുംബം എന്ന് അധിക്ഷേപിക്കുകയാണ് ചെയ്തത്’ -ജയരാജൻ ചൂണ്ടിക്കാട്ടി.