ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, ഇന്ത്യയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല’ എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖമായ എച്ച്എംപിവി കേസുകളൊന്നും രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബോഡി ഡയറക്ടർ ജനറൽ അതുൽ ഗോയൽ പറഞ്ഞു.
“ചൈനയിൽ എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചും അത് ഗുരുതരമാണെന്നും വാർത്തകൾ വന്നിട്ടുണ്ട്. മുതിർന്നവരിലും ഒരു വയസ്സിന് താഴെയുള്ള കുട്ടികളിലും ഇൻഫ്‌ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണിത്. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണമാണെന്നും അവ കൈകാര്യം ചെയ്യാൻ ഇന്ത്യയിലെ ആശുപത്രികൾ സജ്ജമാണ്.-ഗോയൽ പറഞ്ഞു
രോഗത്തിന് പ്രത്യേകിച്ച് മരുന്നുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ആൻറി-വൈറൽ മരുന്നുകൾ ഇല്ല. ആശുപത്രികളിലോ ഐസിഎംആർ ഡാറ്റ പ്രകാരമോ വലിയ കേസുകളില്ല. ഇതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) രാജ്യത്ത് ശ്വാസകോശ, സീസണൽ ഇൻഫ്‌ലുവൻസ കേസുകൾ സൂക്ഷ്മമമായി നിരീക്ഷിച്ചുവരികയാണെന്ന് എഎൻഐ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ചൈന എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇക്കാര്യത്തിൽ അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എൻസിഡിസി അറിയിച്ചു.