കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ ഇലയ്ക്കാട് കല്ലോലിൽ കെ.ജെ. ജോൺസൺ (44) ആണ് കിണറ്റിൽ വീണത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപത്താണ് സംഭവം.
ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴി ഇലയ്ക്കാട് സ്വദേശി നിതിനെ (38) സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ നിതിൻ ജോൺസനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് ജോൺസണെ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരങ്ങാട്ടുപിള്ളി പൊലിസും പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോൺസനെ കിണറ്റിൽ നിന്നും കയറ്റിയത്. വീഴ്ചയിൽ പരുക്കേറ്റ ജോൺസൺ കുറവിലങ്ങാട് ഗവ. ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.