ഡമാസ്‌കസ്: സിറിയ പിടിച്ചെടുത്തെന്ന് വിമതസേന. വിമതരുടെ മുന്നേറ്റത്തെ തുടർന്ന് സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് തലസ്‌ഥാനമായ ഡമാസ്‌കസ് വിട്ടതായാണ് റിപ്പോർട്. ഇതിന് പിന്നാലെ 24 വർഷത്തെ അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് വിമതസേന സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്‌ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.
വിമതസേന ഡമാസ്‌കസിലേക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ വിമാനത്തിൽ അജ്‌ഞാതമായ സ്‌ഥലത്തേക്ക് പ്രസിഡണ്ട് യാത്ര തിരിച്ചുവെന്നാണ് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തത്.
സിറിയൻ സൈന്യവും സുരക്ഷാസേനയും ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചുപോയതായി യുദ്ധവിവരങ്ങൾ നിരീക്ഷിക്കുന്ന സംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയും റിപ്പോർട് ചെയ്‌തു. അസദിനെ പിന്തുണയ്‌ക്കുന്ന തങ്ങളുടെ സേന സിറിയൻ തലസ്‌ഥാന നഗരത്തിലെ പ്രദേശങ്ങൾ ഉപേക്ഷിച്ചുപോയെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചും എഎഫ്‌പി റിപ്പോർട് ചെയ്‌തു.
വർഷങ്ങളായി അസദ് സർക്കാരിനെ പിന്തുണയ്‌ക്കുന്ന സംഘടനയായിരുന്നു ഹിസ്ബുല്ല. സിറിയയിലെ ലറ്റാകിയ, ലെബനനിലെ ഹെർമൽ മേഖല തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണ് ഹിസ്ബുല്ലയുടെ സൈനികർ പിൻമാറിയത്. ഡമാസ്‌കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് നേരത്തെ അറിയിച്ചിരുന്നു.
വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്‌ർ അൽ സോർ എന്നിവിടങ്ങൾ കൈയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തു. ക്വിനിയ്‌ത്ര, ദേറാ, സുഖേയ്‌ദ എന്നീ തെക്കൻ പ്രദേശങ്ങളും കൈയ്യടക്കി. ഡമസ്‌കസിൽ ആകെ സംഘർഷാവസ്‌ഥയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട് ചെയ്‌തു.
പണം പിൻവലിക്കാനായി എടിഎമ്മിന് മുന്നിൽ നീണ്ട ക്യൂ ആണ്. സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പ്രവണയും കൂടുന്നു. അതിനിടെ, നൂറുകണക്കിന് സിറിയൻ സൈനികർക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു. ഇക്കൂട്ടിൽ 2000ത്തിൽപ്പരം സൈനികർ ഉണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സിറിയയിലെ അൽ ഖായിദയുടെ ഉപ സംഘടനയാണ് ഹയാത്ത് തഹ്‌രീർ ഷംസ്. പാശ്‌ചാത്യ രാജ്യങ്ങൾ ഭീകരസംഘടനായി മുദ്രകുത്തിയിട്ടുള്ള സംഘടനയുമാണിത്.