കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. നാല് ദേവസ്വം ഉദ്യോഗസ്‌ഥർക്ക് നോട്ടീസയച്ചു. വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചു.
അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുകൾ എന്നിവർക്കാണ് നോട്ടീസ്. ദിലീപ് ദർശനം നടത്തിയ സമയത്ത് മറ്റ് ഭക്‌തർക്ക് ദർശനം തടസപ്പെട്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ദിലീപിന്റെ വിഐപി ദർശനത്തിൽ ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു.
ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഹരിവരാസന സമയത്ത് പരമാവധി ഭക്‌തർക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതു നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കുട്ടികള്‍ക്കും സ്‍ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളുടെ കാര്യത്തിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
വ്യാഴാഴ്‌ച രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കുവോളം ദിലീപും സംഘവും സോപാനത്ത് ഒന്നാം നിരയിൽ നിന്നെന്നും ആരാണ് ഇവരെ ഇത്രയും സമയം നിൽക്കാൻ അനുവദിച്ചതെന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു. കുട്ടികളും പ്രായമേറിയവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ മണിക്കൂറുകൾ വരി നിന്നെത്തിയ തീർഥാടകർ ഇതുകാരണം കൃത്യമായി ദർശനം സാധ്യമാകാതെ മടങ്ങിയെന്നും കാണിക്കയിടുന്നതും തടസപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീം കോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിനു പുറമെ ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ രാധകൃഷ്‌ണനും ഒപ്പമുള്ളവരും നോർക്ക ചുമതല വഹിക്കുന്ന കെപി അനിൽകുമാറും കൂടെയുള്ളവരും പൊലീസ് അകമ്പടിയോടെ സോപാനത്തേക്ക് വന്നിരുന്നു.