കനത്ത മഴയെ തുടർന്ന് കറണ്ട് പോയി; ഇരുമ്പ് തോട്ടികൊണ്ട് സർവ്വീസ് വയറിൽ തട്ടിനോക്കി; ഷോക്കേറ്റ് അമ്മയും രണ്ട് മക്കളും മരിച്ചു

കനത്ത മഴയെ തുടർന്ന് കറണ്ട് പോയി; ഇരുമ്പ് തോട്ടികൊണ്ട് സർവ്വീസ് വയറിൽ തട്ടിനോക്കി; ഷോക്കേറ്റ് അമ്മയും രണ്ട് മക്കളും മരിച്ചു

കന്യാകുമാരി; ഒരു കുടുംബത്തിലെ മൂന്നുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റൂരിലാണ് സംഭവം. ആറ്റൂർ സ്വദേശികളായ അശ്വിൻ, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് കറണ്ട് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കറണ്ട് വരാതായതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവ്വീസ് വയറിൽ തട്ടി ശരിയാക്കുന്നതിനിടെയാണ് മൂവരും ഷോക്കേറ്റ് മരിച്ചത്.

കറണ്ട് പോയതിനെ തുടർന്ന് അശ്വിനാണ് ഇരുമ്പ് തോട്ടിയുമായി ആദ്യം വൈദ്യുത പോസിറ്റിൽ നിന്നുള്ള സർവ്വീസ് വയറിൽ തട്ടിനോക്കിയത്. ഈ സമയം അശ്വിനൊപ്പം സഹോദരി ആതിരയും ഉണ്ടായിരുന്നു. സർവ്വീസ് വയറിൽ തട്ടിയതോടെ അശ്വിന് ഷോക്കേൽക്കുകയായിരുന്നു. ഇതുകണ്ട് ഭയന്ന സഹോദരി അശ്വിന്റെ കയ്യിലുണ്ടായിരുന്ന തോട്ടി തട്ടിമാറ്റാൻ ശ്രമിച്ചു. തുടർന്ന് ആതിര ഷോക്കേറ്റ് താഴെ വീണു.

ഇതുകണ്ട് ഓടിവന്ന അമ്മ ചിത്രയ്‌ക്ക് ഇരുവരെയും രക്ഷിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വീണ മൂന്നുപേരും മരണപ്പെടുകയായിരുന്നു.