വസ്ത്രധാരണം  വ്യക്തിയുടെ സ്വാതന്ത്ര്യമെന്ന്  എം വി ഗോവിന്ദന്‍

വസ്ത്രധാരണം വ്യക്തിയുടെ സ്വാതന്ത്ര്യമെന്ന് എം വി ഗോവിന്ദന്‍

വസ്ത്രധാരണംവ്യക്തിയുടെ സ്വാതന്ത്രമാണെന്നും അത് രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശമാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഹിജാബ് പ്രശ്നം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അഖിലേന്ത്യ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യം വ്യക്തമാക്കിയതാണ്.അതുകൊണ്ട് തന്നെ ഒരോ വ്യക്തിയുടേയും ജനാധിപത്യ അവകാശമായ വസ്ത്രധാരണത്തിലേക്ക് കടന്ന് കയറേണ്ടുന്ന ഒരു നിലപാടും ആരും സ്വീകരിക്കേണ്ട കാര്യമില്ല.ഇന്ന വസ്‌ത്രമേ ധരിക്കാൻ പാടുള്ളൂ എന്ന്‌ പറയാനും വ്യക്തിയുടെ വസ്‌ത്രധാരണത്തെ വിമർശനാത്‌മകമായി ചൂണ്ടിക്കാട്ടാനും ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട്‌ അനില്‍കുമാറിന്‍റെ ആ പരാമർശം പാർടി നിലപാടിൽ നിന്നും വ്യത്യസ്‌തമാണ്‌.അതുകൊണ്ട്‌ ഇത്തരത്തിലുള്ള ഒരു പരാമർശവും പാർടിയുടെ ഭാഗത്ത്‌ നിന്നും ഉന്നയിക്കേണ്ടതില്ല എന്ന ഔദ്യോഗികനിലപാട്‌ വ്യക്തമായി ചൂണ്ടിക്കാട്ടുകയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.മുസ്ലീം സ്‌ത്രീകളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചു.

നമുക്കറിയാം രാജ്യത്ത്‌ ഇത്തരം പ്രശ്‌നങ്ങൾ, പ്രത്യേകിച്ച്‌ ഹിജാബ്‌ പ്രശ്‌നം ഉയർന്നപ്പോൾ സ്‌ത്രീകൾ എങ്ങനെയാണ്‌ അല്ലെങ്കിൽ സാധാരണ മനുഷ്യർ എങ്ങനെയാണ്‌ വസ്‌ത്രം ധരിക്കേണ്ടത്‌ എന്നത്‌ കോടതിയുടെ പ്രശ്‌നമായി കാണുന്നതിനോട്‌ യോജിപ്പില്ല എന്ന പാർടി നിലപാട്‌ വ്യക്തമാക്കിയതാണ്.എസ്സന്‍സ് ഗ്ളോബല്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കെയാണ് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ അനില്‍കുമാറിന്‍റെ പരാമര്‍ശത്തെ കുറിച്ച് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.