
കൊവിഡ് സമയത്ത് പേടിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് നടൻ ടൊവിനോ തോമസ്. യൂട്യൂബർമാരൊക്കെ ക്യാമറയുമായി വന്ന് വീടിൻ്റെ വിഷ്വൽസ് എടുത്ത് മിണ്ടാതെ പോകുമായിരുന്നു. നേരത്തെ തുറന്നിട്ടിരുന്ന വീടിൻ്റെ ഗേറ്റ് ഈ സംഭവത്തിന് ശേഷമാണ് അടച്ചിട്ടതെന്നും ടൊവിനോ പറഞ്ഞു. തൻ്റെ പുതിയ സിനിമയായ നരിവേട്ടയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ വെളിപ്പെടുത്തൽ.
“കൊറോണയുടെ സമയത്ത് പേടിച്ചാണ് ജീവിച്ചിരുന്നത്. ചില യൂട്യൂബ്കാരൊക്കെ ചെറിയ ക്യാമറയുമായിട്ട് വരും. തൃശൂർ ടൗണിൽ നിന്ന് ഇരിങ്ങാലക്കുട എൻ്റെ വീട് വരെയുള്ള ടൈംലാപ്സ് വിഡിയോ. വീടെത്തിക്കഴിയുമ്പോ നോർമൽ വിഡിയോ. എൻ്റെ വീട്, ബാക്കിലെ കോഴിക്കൂട്, അലക്കുകല്ല്, ഫ്രണ്ടിൽ നിന്ന് ചെടി നനയ്ക്കുന്ന എൻ്റെ അമ്മ. ഇതെല്ലാം കഴിഞ്ഞ് ഒന്നും പറയാതെ പോകും. പിന്നെ അത് കണ്ടൻ്റായിട്ട് യൂട്യൂബിൽ വരുമ്പഴാണ് ഞാൻ കാണുന്നത്. വീടിൻ്റെ ഗേറ്റ് എപ്പോഴും തുറന്നിട്ടുകൊണ്ടിരുന്നതാണ്. ഇത് പേടിച്ചിട്ട് പിന്നെ ഗേറ്റ് അടച്ചിട്ട് തുടങ്ങി.”- ടൊവിനോ പറഞ്ഞു.
ഇഷ്ഖ് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത സിനിമയാണ് നരിവേട്ട. മുത്തങ്ങ പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ കഥ. യുവ കഥാകൃത്ത് എബിൻ ജോസഫ് തിരക്കഥയൊരുക്കിയ സിനിമയിൽ ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ, ആര്യ സലിം തുടങ്ങിയവരും അഭിനയിക്കുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. മെയ് 23ന് തീയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
2012ൽ പ്രഭുവിൻ്റെ മക്കൾ എന്ന സിനിമയിലൂടെ സിനിമാഭിനയം ആരംഭിച്ച ടൊവിനോ നിരവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ യൂ ടൂ ബ്രൂട്ടസാണ് ആദ്യ നായക കഥാപാത്രം. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന സിനിമയിലാണ് ടൊവിനോ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.