പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗൺസിലർ എൻഐഎയ്ക്ക് നൽകിയ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. പരാതി താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ടെന്നും വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് കാലത്തേക്കെ ഉണ്ടാകൂവെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും വേടന് പറഞ്ഞു. ജോലി നിര്‍ത്താനൊന്നും പോണില്ല. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. അത് ചെയ്തിരിക്കുമെന്നും വേടൻ വ്യക്തമാക്കി.
അതേസമയം, നമുക്ക് പ്രശ്നമൊന്നുമില്ലെന്നും സൗഹൃദത്തിലാണെന്നും അറിയിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ടെന്നും വേടൻ പറഞ്ഞു. കേസുകള്‍ തന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ട്. തൊണ്ട പ്രശ്നവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ബ്രേക്കിലാണെന്നും വേടൻ സൂചിപ്പിച്ചു.
പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്ലെസ്’ എന്ന പാട്ടിൽ കപടദേശവാദി നാട്ടിൽ, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി തുടങ്ങിയ പരാമർശങ്ങളുണ്ടായിരുന്നു.
