തിരുവനന്തപുരം: മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. എം.എൽ.എ സ്ഥാനം രാജിവെച്ച അൻവർ പിണറായിക്കെതിരെ തുറന്ന പോരാട്ടമാണ് നടത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് പിന്നിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പകപോക്കലാണെന്നാണ് വിമർശനം.