തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച സി.പി.ഐ അനുകൂല സർവിസ് സംഘടനകളും പ്രതിപക്ഷ സംഘടനകളും പണിമുടക്കും.
സമരം നേരിടാൻ സർക്കാർ ഡൈസ്നോൺ പ്രഖ്യാപിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സമരക്കാർ. ഇതിനിടെ, ‘സിവിൽ സർവിസിനെ സംരക്ഷിക്കാൻ പണിമുടക്കിനെ’ തള്ളിക്കളയണമെന്ന നിലപാടുമായി സി.പി.എം അനുകൂല സംഘടനകളും രംഗത്തെത്തി.
സമരത്തെ നേരിടാൻ ബുധനാഴ്ച അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. നിശ്ചിത സാഹചര്യങ്ങളിലൊഴികെ ലീവ് അനുവദിക്കില്ല. അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവിസിൽ നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവിറക്കി.