പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ കോടതി ഇന്ന് വിധി പറയും

പോലീസ് വലയത്തിൽ പെരിയ; വാഹന പരിശോധനയും പട്രോളിങും ശക്തം, പെരിയ ഇരട്ടക്കൊലക്കേസ്: വിധി ഉടന്‍

കാസർകോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളം സിബിഐ കോടതി ഇന്നു വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാർച്ച് നടത്തി.

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേർത്തത്. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കിൽ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്.

അങ്ങനെയാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. കോടതി വരുമ്പോൾ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍.

വിധി ഇന്ന് വരാനിരിക്കെ പ്രദേശം പൊലീസ് വലയത്തിൽ. എഎസ്പി അപർണ, ബേക്കൽ ഡിവൈഎസ്പി വി.വി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ വൈകിട്ട് കല്യോട്ട് റൂട്ട് മാർച്ച് നടത്തി. 5 സിഐമാർ, 10 എസ്ഐമാർ എന്നിവരും നൂറിലേറെ സിവിൽ പൊലീസ് ഓഫിസർമാരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.

Back To Top
error: Content is protected !!