എന്‍സിപി പിളരും; പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി

എന്‍സിപി പിളരും; പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി

കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്ന് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. എൻസിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളും നേതാക്കളിൽ ഒരു വിഭാഗം കാപ്പനൊപ്പമാണെന്നുമാണ് വിവരം. അതേസമയം, ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്.

പാർട്ടി ചിഹ്നത്തിലായിരിക്കില്ല കാപ്പന്‍ മല്‍സരിക്കുക എന്നാണ് സൂചനകൾ . മുല്ലപ്പള്ളി രാമചന്ദ്രനും‌ കെ.മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം.

1000 പ്രവർത്തകരുടെയും 250 ബൈക്കുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാകും കാപ്പൻ യാത്രയിൽ പങ്കുചേരുക. ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ചു സ്വീകരിച്ച ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും. ഇന്ന് പാലായിൽ ചേരുന്ന എൻസിപി ബ്ലോക്ക് കമ്മിറ്റി പ്രകടനം സംബന്ധിച്ച അന്തിമ തയ്യാറെടുപ്പ് നടത്തും.

Back To Top
error: Content is protected !!