ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒരു നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ. ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ട്. അത്യാധുനിക ആയുധങ്ങൾ ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ഇറാൻ പ്രതിരോധമന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു. എല്ലാ അത്യാധുനിക ആയുധങ്ങളും ആദ്യം തന്നെ പ്രയോഗിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്, സൗദിയിലെ യുഎസ് കോൺസുലേറ്റിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ കെട്ടിടത്തിൽ തീ പടർന്നു. സൗദി സിവിൽ ഡിഫൻസ് വകുപ്പ് ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തന്നെ നിർബന്ധിച്ചു എന്ന വാദം ഡോണൾഡ് ട്രംപ് നിഷേധിച്ചു. അമേരിക്കൻ ആക്രമണത്തിൽ ഇറാൻ തകർന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ് ആക്രമണത്തിൽ ഇറാനിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. ആക്രമണം നടത്താൻ ഇസ്രയേൽ തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. മുമ്പ് ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട റെസ പഹ്ലവിയല്ല, പകരം ഇറാനിൽ നിന്നുള്ള ഒരു നേതാവ് തന്നെ സംഘർഷത്തിനൊടുവിൽ അധികാരം ഏറ്റെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് നേർക്ക് ആക്രമണം നടത്തിയതായി ഇസ്രയേൽ സേന വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം തടയാൻ എയർ ഡിഫൻസ് സംവിധാനം പ്രവർത്തിപ്പിച്ചുവെന്നും ഇസ്രയേൽ അറിയിച്ചു.