പാലക്കാട്: പാചക വാതകക്ഷാമം വന്നതോടെ വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വിറകിന്റെ ആവശ്യം കൂടി. വിറക് വിൽപ്പന കേന്ദ്രത്തിൽ വിറകിന് ലഭ്യതക്കുറവുമൂലം വില വർധിച്ചു. ചായക്കടകളും ഹോട്ടലുകളുമാണ് ഇപ്പോൾ വിറക് വാങ്ങിത്തുടങ്ങിയത്.
വിറകിന് ഒരാഴ്ചകൊണ്ട് ടണ്ണിന് 1000 രൂപ മുതൽ 1500 രൂപവരെ വില കൂടി. മിക്ക വിറകുകച്ചവടക്കാരുടെ കൈയിലും സ്റ്റോക്ക് തീർന്ന സ്ഥിതിയാണ്. ഹോട്ടലുകളിലും, വീടുകളിലും കൂടുതൽ ഉപയോഗിക്കുന്ന പുളിവിറക് ടണ്ണിന് 5,000 രൂപയായിരുന്നത് ഇപ്പോൾ 6,000 രൂപയായാണ് കൂടിയത്.
ഇത് പൊളിച്ച് വിറകാക്കി മാറ്റി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ ടണ്ണിന് 8,500 രൂപയാണ് കച്ചവടക്കാർ വാങ്ങുന്നത്. മറ്റു മരങ്ങളുടെ ചുള്ളി വിറക് ടണ്ണിന് 3,800 രൂപയായിരുന്നത് ഇപ്പോൾ 4,500 രൂപയായും റബ്ബർ വിറകിന് 4,000 രൂപയായിരുന്നത് 5,000 രൂപയായും പലതരം വിറകുകൾക്ക് 3,200 രൂപയായിരുന്നത് 4,200 രൂപയായും വില കൂടിയിട്ടുണ്ട്.
ഇഷ്ടിക ചൂളകൾക്കും, മൺ ചൂളകൾക്കും ഉപയോഗിക്കുന്നതിനായി വലിയ തോതിലാണ് വിറകുകൾ മിക്ക കച്ചവടക്കാരിൽനിന്ന് കയറ്റിപ്പോകുന്നത്. മുറിക്കുന്ന മരങ്ങളുടെ വിറകുകളും പ്രാദേശികമായിതന്നെ കച്ചവടവും നടക്കുന്നുണ്ട്.

