കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തിയ ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം.ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.