മലപ്പുറം: വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നൽകി. ജുനൈദിന്‍റെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് ഇന്നലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോളും ലഭിച്ചിരുന്നു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ് മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികതയുണ്ടോയന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാളുടെ മൊഴിയടക്കം പൊലീസ് ശേഖരിച്ചു. അതേസമയം, മരണത്തിൽ ജുനൈദിന്‍റെ കുടുംബം പരാതി നൽകിയിട്ടില്ല.
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
അറിയപ്പെടുന്ന വ്ലോഗറാണ് ജുനൈദ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.