കുംഭമേള കുറച്ചുദിവസം കൂടി നീട്ടണം, നിരവധി പേർ അവസരം കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവ്

കുംഭമേള കുറച്ചുദിവസം കൂടി നീട്ടണം, നിരവധി പേർ അവസരം കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് നിരവധി ആളുകളും പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 75 ദിവസമാണ് കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി.

കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോകുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്‌രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ താത്കാലികമായി അടച്ചിടുന്നതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു.

കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് കഴിഞ്ഞ മാസം എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച കണക്ക് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ 75 ദിവസമാണ് കുംഭമേള നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദിവസമായി കുറച്ചിരുന്നു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് ഇത്തവണത്തെ കുംഭമേള നടക്കുന്നത്. മഹാശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച് 50 കോടിയില്‍ അധികം ആളുകള്‍ മഹാകുംഭമേളയില്‍ വിശുദ്ധ സ്‌നാനം അനുഷ്ടിച്ചെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. മഹാകുംഭമേള എന്നപേരില്‍ പുതിയ ജില്ലയുള്‍പ്പെടെ രൂപവത്കരിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍. ഏകദേശം 4000 ഹെക്ടര്‍ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌നാനഘട്ടുകളുടെ നീളം എട്ടു കിലോമീറ്ററില്‍നിന്ന് 12 കിലോമീറ്ററായി വര്‍ധിപ്പിച്ചു. 1850 ഹെക്ടറിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

 

Leave a Reply..

Back To Top
error: Content is protected !!