തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.
തുടർന്നു കയ്യിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനിൽ പട്ടാപ്പകലായിരുന്നു കവർച്ച. പണം അപഹരിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കിൽ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.