ബത്തേരി: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. വന്യജീവിയാക്രമണം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്.
വയനാട്ടിൽ ഇന്നും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് (27) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് അട്ടമല. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എസ്റ്റേറ്റ് മേഖലയായ പ്രദേശത്ത് കാട്ടാനയും പുലിയും ഇറങ്ങുന്നത് പതിവാണ്. ഇവിടെ വനമേഖലയോട് ചേർന്നുള്ള തോട്ടമേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു ഹർത്താലെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.