മലപ്പുറം: മലപ്പുറം നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ സ്വദേശിയായ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അയല്‍വാസിയും ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയുമായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇയാളെ വിവാഹം കഴിക്കണമെന്ന് കുട്ടിക്ക് താത്പര്യവുമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്
താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.
പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നുണ്ടെന്നാണ് വിവരം. വീട്ടുകാരുടേയും അയല്‍ക്കാരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കം നടക്കും. മാതാവ്: സുനീറ. സഹോദരങ്ങള്‍: തസ്നി സിനിവര്‍, നിഷാല്‍