തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് വമ്പൻ പണി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്യാമര നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടത്താനും തീരുമാനമായി.
ജനുവരി ഒന്നുമുതലാണ് സംസ്ഥാനത്ത് വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടപ്പിലാക്കുന്നത്. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമനടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എംബി രാജേഷ് നിർദേശം നൽകി.
പരിപാടിയുടെ ഭാഗമായി റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, മറ്റ് കൂട്ടായ്മകൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപവത്കരിക്കും. മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ കാംപയിൻ ഏറ്റെടുക്കുന്നത്.