ന്യൂഡൽഹി: ‘ഒരു രാജ്യം, ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് പാർട്ടി വിപ്പ് നൽകിയിട്ടും ലോക്സഭയിൽ ഹാജരാകാതെ 20 ബിജെപി അംഗങ്ങൾ. എന്നാൽ നിർബന്ധമായും സഭയിലുണ്ടാകണമെന്നായിരുന്നു പാർട്ടി നിർദേശം. പങ്കെടുക്കാത്ത അംഗങ്ങൾക്ക് പാർട്ടി കാരണംകാണിക്കൽ നോട്ടിസ് നൽകും. നിതിൻ ഗഡ്‌കരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലുണ്ടായിരുന്നില്ല.
അതേസമയം പങ്കെടുക്കില്ലെന്ന വിവരം ഇവർ പാർട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ്, സി.ആർ.പാട്ടീൽ എന്നിവരും സഭയിലുണ്ടായിരുന്നില്ല. ശന്തനു ഠാക്കൂർ, ജഗദംബിക പാൽ, ബി.വൈ.രാഘവേന്ദ്ര, വിജയ് ഭാഗൽ, ജയന്ത് കുമാർ, വി.സോമയ്യ, ചിന്താമണി മഹാരാജ്, ഉദയരാജ് ഭോൺസലെ, ജഗന്നാഥ് ശങ്കർ അടക്കമുള്ളവരും വോട്ടിങ്ങിൽ പങ്കെടുത്തില്ല. ബില്ലുകൾ പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്ക്കു വിടുമെന്നാണ് ഇപ്പോൾ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ൽ നടത്തും വിധമാണു ഭരണഘടനാ ഭേദഗതി ബില്ലിലെ വ്യവസ്ഥ. ബില്ലുകളുടെ അവതരണത്തെ 263 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്ത് വോട്ട് ചെയ്തു. ഭേദഗതിക്ക് അനുസൃതമായി ഡൽഹിയിലും നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ചാണു നിയമഭേദഗതി. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ വോട്ട് ചെയ്യുന്നവരുടെ ‘മൂന്നിൽ രണ്ട് ഭൂരിപക്ഷം’ വേണമെന്ന കടമ്പ കടക്കാൻ ഇതോടെ എൻഡിഎയ്ക്ക് കഴിയില്ലെന്നു തെളിയിക്കുന്നതാണ് ബില്ലുകളുടെ അവതരണ സമയത്തെ ഈ വോട്ടെടുപ്പു ഫലം.
അതായത് ബിൽ പാസാക്കണമെങ്കിൽ ഇരുസഭകളിലും കേവലഭൂരിപക്ഷവും (272), വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. ഇന്നലെ ലോക്സഭയിലെ വോട്ടെടുപ്പിൽപോലും ആകെ പോൾ ചെയ്യപ്പെട്ട 461 വോട്ടുകളിൽ 307 കിട്ടിയാൽ മാത്രമേ മൂന്നിൽ രണ്ട് ഭൂരിപക്ഷമാകൂ. ബില്ലിനെ അനുകൂലിച്ചുള്ള വോട്ടുകൾ 263 എണ്ണം മാത്രമായിരുന്നു. അതായതു കേവലഭൂരിപക്ഷമായ 272 ലും താഴെ. അതുകൊണ്ട് ഇപ്പോൾ 542 പേരുള്ള സഭയിൽ എല്ലാവരും ഹാജരാണെങ്കിൽ, 362 പേരുടെ പിന്തുണയുണ്ടെങ്കിലേ ലോക്സഭയിൽ ബിൽ പാസാകൂ. ബിൽ പാസാകണമെങ്കിൽ പ്രതിപക്ഷത്തുള്ള വലിയ കക്ഷികളെയും കൂട്ടുപിടിക്കണം.

