കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി 18-ന് വിധി പറയും. ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണസംഘം എതിർത്തു.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കണ്ഠര് രാജീവരുടെ പേരിൽ 2.05 കോടിയുടെയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെയും നിക്ഷേപമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല. ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ജാമ്യം നൽകുന്നത് ഉചിതമാകില്ല. 2024-25 സാമ്പത്തികവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് 7.25 ലക്ഷം രൂപ തന്ത്രി കൈപ്പറ്റിയിട്ടുണ്ടെന്നും അതിനാൽത്തന്നെ പൊതുസേവകനായി പരിഗണിക്കുമെന്നും അഴിമതി നിരോധനനിയമം അദ്ദേഹത്തിനും ബാധകമാണെന്നും പ്രോസിക്യൂട്ടർ സിജുരാജൻ വാദിച്ചു.

