Headlines

വര്‍ഗവഞ്ചക എന്ന് വിളിക്കുന്നവര്‍ സിപിഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോര്‍ജിന്റെയും കാര്യം ഓര്‍ക്കണം; ഐഷ പോറ്റി

വര്‍ഗവഞ്ചക എന്ന് വിളിക്കുന്നവര്‍ സിപിഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോര്‍ജിന്റെയും കാര്യം ഓര്‍ക്കണം; ഐഷ പോറ്റി

തിരുവനന്തപുരം: വര്‍ഗവഞ്ചക എന്ന് വിളിക്കുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോര്‍ജിന്റെയും കാര്യം ഓര്‍ക്കണമെന്ന് കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റി. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഐഷ പോറ്റി. പാര്‍ട്ടി വിട്ട ഐഷ പോറ്റിയെ സിപിഎം നേതാവും മന്ത്രിയുമായ വി എന്‍ വാസവനും മുന്‍ മന്ത്രിമാരായ തോമസ് ഐസക്കും ജെ മേഴ്സിക്കുട്ടിയമ്മയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തനിക്ക് എല്ലാം തന്നെന്ന് പറഞ്ഞ പാര്‍ട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങള്‍ തന്നാല്‍ മാത്രം പോര. നല്ല അഭിപ്രായം നേടണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നും കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ പരിപാടിയിലെ വേദിയില്‍ ഐഷ പോറ്റി പറഞ്ഞു.

വര്‍ഗവഞ്ചനയാണ് ഐഷ പോറ്റി ചെയ്തതെന്നും സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് അവര്‍ കാണിച്ചിരിക്കുന്നതെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനം. ഐഷ പോറ്റി വര്‍ഗവഞ്ചകയാണ് എന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്. സിപിഎമ്മാണ് ശരിയെന്നും പാര്‍ട്ടി വിട്ട് പോകുന്നവര്‍ തെറ്റായ വഴിയിലാണെന്നും തോമസ് ഐസക് വിമര്‍ശിച്ചു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമാണെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം. മൂന്ന് പതിറ്റാണ്ടുകാലം സിപിഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോണ്‍ഗ്രസിന്റെ ഷാള്‍ അണിയിച്ച് ഐഷ പോറ്റിയെ സ്വീകരിക്കുകയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു ഐഷ പോറ്റി.

error: Content is protected !!