കോട്ടയം: മകരവിളക്ക് സീസണിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാലം കഴിഞ്ഞ് 2 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നട തുറന്നത്. മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും.
അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയിൽനിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും.
സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട് ഇപ്പോൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു സ്വാമിമാരെ കടത്തിവിടു. ശബരിമല സന്നിധാനത്തു ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്ക്കലിൽ സ്വാമിമാരെ നിയന്ത്രിക്കും. എന്നാൽ നിലവിൽ അത്തരം പ്രശ്നമില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.
തിരക്ക് നിയന്ത്രണത്തിനായി സ്പോട്ട് ബുക്കിങിന്റെ രീതി മാറ്റുകയാണ് ചെയതത്. തിരക്ക് നിയന്ത്രണ വിധേയമാകുമ്പോൾ സ്ലോട്ട് റിലീസ് ചെയ്യും. വൈകിട്ട് 8 മുതൽ 12 വരെ സ്ലോട്ട് കൊടുക്കാറില്ല. ഉച്ചയ്ക്കും കൊടുക്കാറില്ല. രാത്രി 11 മണിക്ക് നട അടച്ചാൽ തുറക്കുക രാവിലെ 3 മണിക്കാണ്. 8 മണിക്ക് സ്ലോട്ട് കൊടുത്താൽ ഭക്തർക്ക് എത്താൻ കഴിയുക 11 മണിക്കായിരിക്കും. അപ്പോൾ മുകളിലേക്ക് കയറാനാകില്ല. അതുകൊണ്ട് 8ന് സ്ലോട്ട് അടച്ചാൽ തുറക്കുക 11നായിരിക്കും. അപ്പോൾ 3 മണിക്ക് എത്തി ഒരുപാടു ക്യൂ നിൽക്കാതെ ദർശനം നടത്തി മടങ്ങാം. ഉച്ചയ്ക്കും ഇങ്ങനെ തന്നെയാണ്. ഇങ്ങനെ സമയം ക്രമീകരിച്ചാണ് തിരക്ക് കുറച്ചത്. സ്ലോട്ട് എടുക്കുന്ന ദിവസം, കൃത്യമായി സമയം പാലിച്ചാൽ എല്ലാം നല്ല രീതിയിൽ നടക്കും.

