കോഴിക്കോട്: എലത്തൂർ വിജിൽ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്നാണ് വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്.
2019 മാർച്ചിലായിരുന്നു വിജിലിനെ കാണാതാകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകിയത്.
അമിത ലഹരി ഉപയോഗത്തെ തുടർന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നാണ് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്. തുടർന്ന് സരോവരത്തെ ചതുപ്പിൽ ദിവസങ്ങളോളം നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ ലഭിച്ചത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കേസിൽ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
