തിരുവനന്തപുരം: ലൈഗിംക പീഡനക്കേസിൽരാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയില്ലെന്ന് കോടതി. കേസിൽ നാളെ തുടർവാദം കേട്ടശേഷമാകും വിധി പറയുകയെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി വ്യക്തമാക്കി. അടച്ചിട്ട കോടതിയിലാണ് ബുധനാഴ്ച ജാമ്യാപേക്ഷയിൽ വാദം കേട്ടത്.
ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് മുഖ്യകുറ്റം. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയിൽ ഹരജി നൽകിയിരുന്നു. സ്വകാര്യത മാനിക്കണമെന്നാണ് രാഹുൽ ഹരജിയിൽ ആവശ്യം. ഇതിനോട് പ്രോസിക്യൂഷൻ അനുകൂലിക്കുകയും ചെയ്തു.
അതേസമയം, ഒളിവിലുള്ള രാഹുലിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയിലേക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ദേശീയപാത ഒഴിവാക്കി ജില്ല അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് എം.എൽ.എ കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാഹുൽ പാലക്കാട്ടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എം.എൽ.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫുമുണ്ടെന്നും വിവരമുണ്ട്. അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.
