ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനത്തിനു പിന്നാലെ, സംശയം നീളുന്നത് അറസ്റ്റിലായ രണ്ട് കശ്മീരി ഡോക്ടർമാർക്കു നേരെ. ഇവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. ഡോക്ടർമാർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വൈകിട്ടോടെ 50 കിലോമീറ്റർ അപ്പുറത്ത് രാജ്യതലസ്ഥാനത്ത് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനത്തിൽ ഭീകരബന്ധം ഉറപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടനമുണ്ടായ ഐ20 കാറിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ ചാവേര്‍ ആക്രമണമാണ് ചെങ്കോട്ടയിലേത് എന്ന് ഏതാണ്ട് ഉറപ്പിക്കുകയാണ് പൊലീസ്.
ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് പുല്‍വാമയിലെ താരിഖ് എന്നയാളുടെ കാറാണ്. പലരില്‍നിന്ന് കൈമറിഞ്ഞ കാര്‍ നിലവിലുണ്ടായിരുന്നത് ഉമര്‍ മുഹമ്മദ് എന്നയാളുടെ പക്കലാണ്. ഇന്നലെ ഹരിയാന ഫരീദാബാദില്‍നിന്നടക്കം ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഭീകരസംഘത്തിലെ അംഗമാണ് ഉമര്‍ മുഹമ്മദും എന്നാണ് വിവരം. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോക്ടര്‍മാരടക്കം എട്ടുപേരാണ് ഇന്നലെ പിടിയിലായത്. ഉമര്‍ മുഹമ്മദും ജയ്ഷെ മുഹമ്മദിലെ അംഗമാണ് എന്നാണ് റിപ്പോര്‍ട്ട്. ഉമറും ചെങ്കോട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടോ എന്ന് പരിശോധിക്കുന്നു.
കാറിന്‍റെ ആദ്യ ഉടമസ്ഥനായ മുഹമ്മദ് സല്‍മാനും മറ്റൊരാളുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. കാര്‍ ഒന്നരവര്‍ഷം മുന്‍പ് ഓഖ്‌ല സ്വദേശിയായ ദേവേന്ദ്രയ്ക്ക് വിറ്റുവെന്നാണ് കസ്റ്റഡിയിലുള്ള മുഹമ്മദ് സല്‍മാന്‍റെ മൊഴി. പിന്നീട് ഹരിയാന അംബാലയിലുള്ള ഒരാള്‍ കാര്‍ വാങ്ങി. വീണ്ടും കശ്മീരിലെ പുല്‍വാമ സ്വദേശിയായ താരീഖിന് വിറ്റു. സ്ഫോടനത്തില്‍ മരിച്ചവരുടെയോ പരുക്കേറ്റവരുടേയോ ദേഹത്ത് ചീളുകള്‍ കൊണ്ടുള്ള മുറിവ് ഇതുവരെ കണ്ടെത്താത്തത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. ആർഡിഎക്സിന്‍റെ ഗന്ധവും ഇല്ല. സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഒരു ബുള്ളറ്റ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനമുണ്ടായ ഹ്യൂണ്ടായി ഐ20 കാര്‍ ഡല്‍ഹിയില്‍ പലയിടത്തും ചുറ്റിക്കറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സുനേരി മസ്ജിദ്, ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, ഐടിഒ എന്നിവിടങ്ങളില്‍ കാറെത്തി. സ്ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു കാറിന്‍റെ യാത്രയെന്നാണ് നിഗമനം. കാര്‍ ചെങ്കോട്ടയ്ക്ക് സമീപം മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തു. 3.19 മുതല്‍ 6.48 വരെയാണ് പാര്‍ക്ക് ചെയ്തത്. പിന്നീട് പാര്‍ക്കിങ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈകിട്ട് 6.52നാണ് സ്ഫോടനമുണ്ടായത്.

