കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ യുവതിയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. കോട്ടയം തിരുവഞ്ചൂരിൽ നടന്ന സംഭവത്തിൽ, മന്ത്രവാദത്തിനിരയായ യുവതിയുടെ പരാതിയെ തുടർന്ന് മന്ത്രവാദിയടക്കം മൂന്നുപേരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിക്ക് ബാധ കയറി എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഭർത്താവിൻ്റെ അമ്മയാണ് മന്ത്രവാദിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഭർത്താവും താനുമായി വഴക്കുണ്ടാകുന്നത് ബാധ മൂലമാണെന്നും ഇവർ വിശ്വസിപ്പിച്ചു. നവംബർ 2-ന് രാവിലെ 11 മണിക്ക് വീട്ടിലെത്തിയ മന്ത്രവാദി രാത്രി 9 മണി വരെയാണ് ക്രൂരമായ ആഭിചാരക്രിയകൾ നടത്തിയത്.
പൂജയ്ക്ക് കവടിക്ക് പകരം ബാത്ത്റൂമിലെ ടൈലാണ് മന്ത്രവാദി കൊണ്ടുവന്നത്. യുവതിയുടെ കാലിൽ ചുവന്ന പട്ട് കെട്ടി. മുടിയിൽ ആണി ചുറ്റി, പിന്നീട് ആണി തടിയിൽ തറച്ചപ്പോൾ മുടി മുറിഞ്ഞുപോയി. ബലമായി മദ്യം നൽകിയ ശേഷം ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. ശരീരം പൊള്ളിക്കുകയും ചെയ്തു. ഇതോടെ യുവതി ബോധരഹിതയായി. മന്ത്രവാദത്തിന്റെ പേരിൽ താൻ നേരിടേണ്ടിവന്ന ദുരവസ്ഥകയെ കുറിച്ച് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
യുവതിയുടെ മാനസിക നിലയിലെ വ്യത്യാസം ശ്രദ്ധിച്ച പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ മന്ത്രവാദിയായ ശിവദാസ് എന്ന ശിവൻ തിരുമേനി (54), യുവതിയുടെ ഭർത്താവ് അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് ഇന്നലെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിൻ്റെ മാതാവും കേസിൽ പ്രതിയാണ്, ഇവർ ഒളിവിലാണ്.
സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ഭർത്താവ് അഖിൽ ദാസിൻ്റെ സഹോദരി, പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. എന്നാൽ പിന്നീട് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുത്തു. ഈ ദൃശ്യങ്ങളാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായി എന്നതിന് നിർണായക തെളിവായത്. കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
