തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻറെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്.
2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരാനാണ് എസ്ഐടി നീക്കം. ശ്രീകോവിൽ വാതിലിൻറെ കട്ടിളയിലെ സ്വർണ്ണപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ രേഖ തയ്യാറാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത് എൻ വാസു കമ്മീഷണറായിരുന്ന കാലത്താണെനന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് അനുബന്ധ റിപ്പോർട്ടായി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഇതിൻറെ ചുവട് പിടിച്ചാണ് വാസുവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
പോറ്റിയുടെ കൈവശം കട്ടിളപ്പാളി കൊടുത്തുവിടണമെന്ന നിർദ്ദേശം തയ്യാറാക്കിയത് എക്ലിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറാണ്. 2019 ഫെബ്രൂവരി 16ന് നൽകിയ കത്തിൽ സ്വർണ്ണം പൂശിയ ചെമ്പ് പാളിയെന്നാണ് സുധീഷ് രേഖപ്പെടുത്തിയത്. എന്നാൽ ബോർഡിന് നൽകിയ ശുപാർശയിൽ കമ്മീഷണറായിരുന്ന വാസു ചെമ്പ് പാളിയെന്ന് മാത്രമാക്കിയന്നാണ് കണ്ടെത്തൽ. അതിനിടെ ഒന്നാം പ്രതി പോറ്റി അടക്കമുള്ള പ്രതികളെ ഉടൻ എസ്ഐടി ചോദ്യം ചെയ്യും. നിലവിൽ ചെന്നൈ സ്മാർട്ടി ക്രിയേഷൻസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്
