പാലക്കാട്: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പാലക്കാട് പൊൽപ്പുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37)ആല്‍ഫ്രഡ് (6), എമില്‍ (4) എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇവരെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ കൊച്ചി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവരും ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിൽ കഴിയുകയാണ്. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കുട്ടികളുമായി പുറത്തേക്ക് പോകാൻ എൽസി കാർ സ്റ്റാർട്ട് ചെയ്തതോടെ തീ പടരുകയായിരുന്നു. എൽസിയും മൂത്ത കുട്ടിയും മുൻ സീറ്റിലും രണ്ട് കുട്ടികൾ പുറകിലെ സീറ്റിലുമായിരുന്നു. തീപടർന്നതോടെ ഇവർ കാറിനകത്ത് കുടുങ്ങുകയായിരുന്നു.
അപകടത്തിൽ മുത്തശ്ശി ഡെയ്സിക്കും എല്‍സിയുടെ മൂത്ത മകളായ അലീനയ്ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തിയ സമയത്തായിരുന്നു സംഭവം.ഷോർട്ട് സർക്യൂട്ട് ആണ് കാറിന് തീപിടിക്കാൻ സാധ്യതയെന്നാണു പ്രാഥമിക നിഗമനം.

