ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി തിരച്ചിൽ കേരളത്തിനു പുറത്തേക്ക്

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി തിരച്ചിൽ കേരളത്തിനു പുറത്തേക്ക്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. രണ്ടു സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്ഥാനങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്. യുവതിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും പൊലീസിനു ലഭിച്ചിട്ടില്ല.

വീട്ടിൽനിന്ന് സുകാന്തിന്റെ ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തത് പരിശോധനയ്ക്ക് അയച്ചു. മരിക്കുന്നതിന് മുൻപ് യുവതി ഏറ്റവുമൊടുവിൽ സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ.

യുവതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്നു കേസ് അന്വേഷിച്ച ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24നുണ്ടായ സംഭവത്തിൽ 27നു ശേഷമാണു പ്രതിയെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. അപ്പോഴേക്കും സുകാന്ത് ഒളിവിൽ പോയിരുന്നെന്നും ഡിസിപി പറഞ്ഞു. യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്. 3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. യുവതിയെ ഗർഭഛിദ്രത്തിനു കൊണ്ടുപോയതിലും സുകാന്തിനു പങ്കുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത വരൂ. സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലാണ്’ – ഡിസിപി പറഞ്ഞു.

അതിനിടെ, കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി. റിപ്പോർട്ട് കണക്കിലെടുത്ത് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.

Leave a Reply..

Back To Top
error: Content is protected !!