താമരശ്ശേരി∙: ഷഹബാസ് കൊലക്കേസിൽ മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആവശ്യപ്പെട്ടത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടം, അക്കൗണ്ടുകൾ വ്യാജമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് െമയിൽ അയച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച ഡിവൈസുകളുടെ വിവരങ്ങളും അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മർദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികൾ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ നേരിട്ടു മർദിച്ച 6 പേരുടെ പങ്കാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയിലോ മർദനം ആസൂത്രണം ചെയ്തതിലോ മറ്റു കുട്ടികൾക്കു പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പൊലീസ് പരിശോധിക്കുകയാണ്.
ഷഹബാസ് കൊലക്കേസിൽ പ്രതിയായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത്. കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലീസ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ട്. ഇവരുടെ പിതാവിനു സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്.