താമരശ്ശേരി രൂപത സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

താമരശ്ശേരി രൂപത സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴിലുള്ള സ്കൂളിൽ ആറ് വർഷം ജോലി ചെയ്തിട്ടും ശമ്പളമോ സ്ഥിരം നിയമനമോ ലഭിക്കാ​ത്ത​തിൽ മനംനൊന്ത് അധ്യാപിക അലീന ബെന്നി ആതഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറ് നിയമനം നൽകാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ ചെയ്ത അലീനയുടെ പിതാവ് കട്ടിപ്പാറ വളവനാനിക്കൽ ബെന്നി പറഞ്ഞു. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ബെന്നി ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം രൂപത നിഷേധിച്ചു.

താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന ഈ വർഷം ജൂൺ മുതൽ കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറു വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നൽകിയതായി കുടുംബം പറഞ്ഞു. എന്നാൽ, അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. അധ്യാപകർ പിരിവെടുത്താണ് വണ്ടിക്കൂലി നൽകിയിരുന്നത്.

Leave a Reply..

Back To Top
error: Content is protected !!