തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സ്ഥീരീകരിച്ച് ഡോക്ടർമാർ. ഇതോടെ ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പോലീസുകാരുടെ നിഗമനം തെറ്റിയിരിക്കുകയാണ്. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് കുഞ്ഞിൻ്റെ അമ്മാവനായ ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാർ അറിയിച്ചത്.
വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ്പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു പോലീസ് കരുതിയിരുന്നത്. ഇക്കാര്യം കോടതിയെയും അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ കോടതി നിര്‍ദേശം നൽകുകയായിരുന്നു.
രണ്ടു ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയിൽ നൽകും. കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ് ശ്രീതു.