ശബരിമല: ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക്. ആന്ധ്ര, കർണാടക, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തീർത്ഥാടകരും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പരീക്ഷാക്കാലമായതിനാൽ മലയാളി തീർത്ഥാടകരുടെ എണ്ണം കുറവാണ്. ഇന്നലെ 80,000 പേരാണ് ദർശനം നടത്തിയത്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, മണ്ഡല-മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് സന്നിധാനത്ത് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും തമിഴ്‌നാട് മന്ത്രി പ്രതികരിച്ചിരുന്നു. തമിഴ്‌നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് മന്ത്രി പി.കെ ശേഖർബാബുവാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഭിനന്ദിച്ചത്.
കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണനയുമായി ദേവസ്വം വകുപ്പ്. എരുമേലി വഴി വരുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കാനാണ് തീരുമാനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.
എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന വേണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ഉന്നതതല യോഗം ഈ കാര്യം ചർച്ച ചെയ്യുകയും തീർത്ഥാടകർക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തുവെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.