തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പങ്കജ് ഭണ്ഡാരിയുടെയും ഗോവർധന്റെയും പങ്ക് വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റി. റിമാൻഡ് റിപ്പോർട്ടിലാണ് ഇതെല്ലാം സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്. ഇരുവർക്കുമെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുള്ളതായും സ്വർണക്കൊള്ളയിൽ ഇവരുടെ പങ്ക് നിർണായകമാണ് എന്നുമാണ് എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനേയും തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇവർ രണ്ടുപേരുമായും അടുത്ത ബന്ധമുണ്ട് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുള്ളതായും എസ്ഐടി വ്യക്തമാക്കി.
സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട മറ്റ് പ്രതികളെപ്പോലെ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങളും പങ്കജ് ഭണ്ഡാരിയുടെയും ഗോവർധന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ശബരിമലയിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ ഭാഗമാണ് എന്ന് കരുതുന്ന സ്വർണത്തിന്റെ പങ്ക് ഈ രണ്ടുപേരിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 470 ഗ്രാം സ്വർണം കണ്ടെത്തിയത് ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലെ തന്നെ തുല്യ പങ്കാളിത്തം പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ഉണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിലായത്.
